റ്റാമ്പ (ഫ്ളോറിഡ)∙ അറുപത്തിഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം അമ്മയും മകളും പരസ്പരം കണ്ടുമുട്ടി. ഡിസംബർ 3 തിങ്കളാഴ്ച വൈകിട്ട് റ്റാമ്പയിലെ നഴ്സിങ്ങ് ഹോമാണ് അപൂർവ്വ സംഗമത്തിന് വേദിയായത്. ഇതു ഞങ്ങളുടെ ക്രിസ്മസ് സമ്മാനമാണെന്നാണ് ഇരുവരും പ്രതികരിച്ചത്. ജെനവിൻ പുരിൻടൺ (88) മകൾ കോണി മോൾട്രാഫിനെ (69) ഡിഎൻഎ ടെസ്റ്റിലൂടെയാണ് തിരിച്ചറിഞ്ഞത്.
18–ാവയസ്സിലാണു ജെനവിൻ പുരിൻടന് കോണിക്ക് ജന്മം നൽകിയത്. ഇത്രയും ചെറുപ്പത്തിൽ മകളെ അമ്മയായി കാണാൻ ആഗ്രഹിക്കാത്ത ജെനവിന്റെ മാതാപിതാക്കൾ കുട്ടി മരിച്ചു പോയിയെന്നാണ് ഇവരെ ധരിപ്പിച്ചു. ആശുപത്രിൽ വച്ച് കുഞ്ഞിനെ കലിഫോർണിയ സാന്റാ ബാർബറയിലുള്ള കുടുംബം ദത്തെടുത്തു.
കോണിക്ക് നാലു വയസ്സുള്ളപ്പോൾ വളർത്തമ്മ മരിച്ചു. വളർത്തച്ചൻ രണ്ടാമതും വിവാഹിതനായി. തുടർന്നുള്ള ജീവിതം കഷ്ടപ്പാട് നിറഞ്ഞതായിരുന്നുവെന്ന് കോണി പറയുന്നു. കോണിയെ ദത്തെടുത്തതാണെന്നുള്ള കാര്യം ഇവരും വളർത്തച്ചനും മറച്ചു വച്ചു. ഒടുവിൽ സത്യം മനസ്സിലായപ്പോൾ കോണിയുടെ മകൾ ബോണി ചെയ്സാണ് ഡിഎൻഎ ടെസ്റ്റ് കിറ്റ് വാങ്ങി നൽകി ശരിയായ അമ്മയെ കണ്ടെത്താൻ സഹായിച്ചത്.
സെപ്റ്റംബർ 8 നായിരുന്നു കോണിയുടെ മാതാവിൽ നിന്നും ആദ്യ ഫോൺ കോൾ ലഭിച്ചത്. തുടർന്ന് ഇരുവരും ഫോണിൽ സംസാരിച്ചു. ആദ്യമായി അമ്മയെ കണ്ടു മുട്ടിയപ്പോൾ ഉണ്ടായ ആഹ്ലാദത്തിന് അതിരില്ലായിരുന്നുവെന്നാണ് ഇതിനു സാക്ഷിയായ കോണിയുടെ മകൾ ബോണി പറഞ്ഞു