വാഷിങ്ടൻ∙ കാർബോംബുമായി വൈറ്റ്ഹൗസ് പരിസരത്തേക്കെത്തിയയാളെ യുഎസിലെ രഹസ്യാന്വേഷണ ഏജൻസികൾ പിടികൂടിയതായി അഭ്യൂഹം. കാറിൽ ബോംബുണ്ടെന്ന് അവകാശപ്പെട്ട് വൈറ്റ്ഹൗസിനു സമീപമുള്ള ചെക്ക്പോയിന്റിലേക്കെത്തിയ അജ്ഞാതനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാൾ തന്നെയാണ് വാഹനത്തിൽ ബോംബുള്ളതായി വെളിപ്പെടുത്തിയത്. എന്നാൽ, വാഹനത്തിൽ സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതേത്തുടർന്ന് വൈറ്റ്ഹൗസ് പരിസരത്ത് സുരക്ഷ ശക്തമാക്കി.
ശനിയാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. ഈ സമയത്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ്ഹൗസിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് വൈറ്റ്ഹൗസിനു സമീപമുള്ള തെരുവുകൾ പൊലീസ് ഒഴിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ഡോണൾഡ് ട്രംപ് വൈറ്റ്ഹൗസിൽ സുരക്ഷിതനല്ലെന്ന് മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ഡാൻ ബോൺഗിനോ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു.
ഭീകരാക്രമണമുണ്ടായാൽ ട്രംപിനെ രക്ഷപ്പെടുത്താൻ അദ്ദേഹത്തിന്റെ രഹസ്യാന്വേഷണ സംഘത്തിനു കഴിയില്ലെന്നും മുൻ പ്രസിഡന്റുമാരുടെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന ബോൺഗിനോ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, വൈറ്റ്ഹൗസ് പരിസരത്തു കാർബോംബുമായെത്തിയ അജ്ഞാതനെ പിടികൂടിയെന്ന വാർത്ത പരിഭ്രാന്തി പരത്തി.
കഴിഞ്ഞയാഴ്ച ഒരാൾ വൈറ്റ് ഹൗസിൽ അതിക്രമിച്ചു കയറി 15 മിനിറ്റോളം അതീവ സുരക്ഷാ മേഖലയിൽ ചെലവഴിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബോൺഗിനോയുടെ മുന്നറിയിപ്പ്. വൈറ്റ്ഹൗസിൽ ഒരാൾ അതിക്രമിച്ചു കടന്നത് അറിയാൻ കഴിയാത്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് 40 ഒാളം ഭീകരർ കടന്നുകയറുന്നത് തടയാൻ കഴിയുമോയെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. ബറാക് ഒബാമ, ജോർജ് ബുഷ് തുടങ്ങിയ മുൻ യുഎസ് പ്രസിഡന്റുമാരുടെ സുരക്ഷാ സംഘത്തിലെ അംഗമായിരുന്നു ഡാൻ ബോൺഗിനോ.